വുഹാന്‍∙ ചൈനയിലെ ലാബില്‍നിന്നു ചോര്‍ന്നതാണ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനം.
വുഹാന്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കുന്നിന്‍ പ്രദേശത്താണ് ഏറെ സുരക്ഷയുണ്ടെന്നു ചൈന അവകാശപ്പെടുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്കു പടര്‍ന്നതെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാന്നിധ്യം ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ സംശയത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ലാബില്‍നിന്നു പടര്‍ന്നുവെന്ന കാര്യം മറച്ചുവയ്ക്കാനാണ് ചൈന തന്നെ വെറ്റ് മാര്‍ക്കറ്റിന്റെ കാര്യം പ്രചരിപ്പിച്ചതെന്നും ആരോപണമുണ്ട്. വൈറസ് പടര്‍ന്നത് എങ്ങനെയെന്ന് സമഗ്രമായ അന്വേഷണമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ജൈവായുധ പരീക്ഷണത്തിനിടയ്ക്കാണ് വൈറസ് ലാബില്‍നിന്നു പുറത്തു പോയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
എന്താണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
ചൈനയില്‍ വൈറസ് ശേഖരണത്തിന്റെ മുഖ്യകേന്ദ്രമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 1,500ഓളം വ്യത്യസ്ത തരം വൈറസുകള്‍ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്കാണിത്. എബോള പോലെ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരാന്‍ കഴിയുന്ന അതീവഅപകടകാരികളായ ക്ലാസ്-4 വിഭാഗത്തിലുള്ള രോഗാണുക്കളെ (പി4) കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏഷ്യയിലെ ആദ്യത്തെ ഏറ്റവും സുരക്ഷയുള്ള ലാബും ഇവിടെയുണ്ട്. 42 മില്യൻ ഡോളര്‍ ചെലവിട്ടു സജ്ജമാക്കിയ ലാബിന്റെ നിര്‍മാണം 2015-ലാണു പൂര്‍ത്തിയായത്. 2018 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വുഹാന്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കാടുപിടിച്ച കുന്നിന്‍ചെരുവിലെ തടാകത്തിനു സമീപത്ത് ചതുരാകൃതിയുള്ള കെട്ടിടത്തിലാണ് 3000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പി4 ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് വ്യവസായിയായ എലൈന്‍ മെരിയക്‌സാണ് നിര്‍മാണത്തില്‍ കണ്‍സൽറ്റന്റായി പ്രവര്‍ത്തിച്ചത്. 2012-ല്‍ മുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു പി3 ലാബും ഇവിടെയുണ്ട്.
ഇവിടെനിന്നാണോ കൊറോണ പടര്‍ന്നത്?
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നു തന്നെയാണോ കൊറോണ പടര്‍ന്നതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ചൈനീസ് അധികൃതര്‍ക്കു പോലും സംശയമുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. അവിടെയെന്താണു നടക്കുന്നതെന്നു പരിശോധിക്കാന്‍ ലോകത്തുനിന്നുള്ള ഒരു ഗവേഷകര്‍ക്കും പ്രവേശനം നല്‍കാറില്ലെന്നും പോംപിയോ പറഞ്ഞു. വവ്വാലുകളില്‍ കാണുന്ന സാര്‍സിനു സമാനമായ കൊറോണ വൈറസിനെ കൈകാര്യം ചെയ്യാനുള്ള സുരക്ഷയൊന്നും സ്ഥാപനത്തിനില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ ലാബിലെ ജീവനക്കാരനില്‍നിന്ന് അബദ്ധത്തിലാവാം കൊറോണ പടര്‍ന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ ആരോപണത്തെക്കുറിച്ച് സ്ഥാപനം ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങള്‍ തള്ളിക്കളയുന്നുവെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ ലാബ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ 30 ന് പുതിയ ഒരു വൈറസിന്റെ സാംപിള്‍ ലഭിക്കുകയായിരുന്നുവെന്നും ജനുവരി രണ്ടിന് വൈറസിനെ തിരിച്ചറിഞ്ഞുവെന്നും ലാബ് വ്യക്തമാക്കുന്നു. ജനുവരി 11 നു തന്നെ ലോകാരോഗ്യ സംഘടനയ്ക്ക് പുതിയ രോഗാണുവിനെക്കുറിച്ച് റിപ്പോര്‍ട്ടു നല്‍കിയിരുന്നുവെന്നും ലാബ് ചൂണ്ടിക്കാട്ടുന്നു. കൊറോണ വ്യാപനത്തിനു കാരണം വൈറോളജി ലാബാണെന്ന ആരോപണം ചൈനീസ് വിദേശകാര്യ വകുപ്പ് തള്ളി.
എങ്ങനെ വൈറസ് പടര്‍ന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്?
വവ്വാലുകളില്‍ കാണുന്ന കൊറോണ വൈറസ് ഈനാംപേച്ചി വഴിയാവാം മനുഷ്യരില്‍ എത്തിയതെന്നാണ് ഗവേഷകര്‍ കരുതുന്നത്. പാരമ്പര്യ മരുന്നു നിര്‍മാണത്തിനായി ചൈനയില്‍ വൻതോതില്‍ അനധികൃതമായി ഈനാംപേച്ചികളെ കടത്തുന്നുണ്ട്. എന്നാല്‍ ജനുവരിയില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ചൈനീസ് പഠനം അനുസരിച്ച് വുഹാനിലെ വെറ്റ് മാര്‍ക്കറ്റും കൊറോണ വ്യാപനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം സ്ഥിരീകരിച്ച 41 കേസുകളില്‍ 13 എണ്ണത്തിനും ഈ മാര്‍ക്കറ്റുമായി ബന്ധമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പി4 ലാബിന്റെ ഡപ്യൂട്ടി ഡയറക്ടറും വവ്വാലുകളില്‍നിന്നുള്ള കൊറോണ വൈറസ് പഠനത്തില്‍ വിദഗ്ധയുമായ ഷി ഷെഗ്ലിയും ഈ സംഘത്തിന്റെ ഭാഗമായിരുന്നു. ലാബില്‍ മുന്‍പ് ശേഖരിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള കൊറോണ വൈറസുകളായി യാതൊരു ബന്ധവും സാര്‍സ്-കോവ്-2 വൈറസിനില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
കൊറോണ ജൈവായുധമോ?
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന് ‘വാഷിങ്ടന്‍ ടൈംസ്’ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഏറെ നിഗൂഢ സിദ്ധാന്തങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ചൈനയുടെ ഏറ്റവും നൂതനമായ 2 ജീവശാസ്ത്ര ലാബുകളില്‍ ജൈവായുധ ഗവേഷണം നടക്കുന്നുണ്ടെന്ന പ്രചാരണം പണ്ടേയുണ്ടെങ്കിലും മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇതിനു ശക്തി കൂടി. വൈറസ് ലാബില്‍ നിന്നു ചോര്‍ന്നതാകാമെന്ന വാദം ഉയര്‍ത്തിയത് ഇസ്രയേല്‍ ജൈവ ശാസ്ത്രജ്ഞനായ ഡാനി ഷോഹാമാണ്.
ജൈവായുധ കണ്‍വന്‍ഷനില്‍ അംഗമാണ് ചൈന. ഇതുവരെ ജൈവായുധങ്ങളൊന്നും വികസിപ്പിച്ചിട്ടില്ലെന്നാണ് അവരുടെ വാദം. എന്നാല്‍ 1980 ല്‍ ചൈനയ്ക്ക് സജീവ ജൈവായുധ പദ്ധതി ഉണ്ടായിരുന്നതായി സോവിയറ്റ് യൂണിയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. 2002 ല്‍ ഇറാനു ജൈവായുധം നല്‍കിയെന്നാരോപിച്ച് 3 ചൈനീസ് കമ്പനികളുടെ മേല്‍ യുഎസ് ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
മുന്‍പേ കണ്ടെത്തി
വൈറസിനെ കഴിഞ്ഞ ഡിസംബര്‍ അവസാനമാണു കണ്ടെത്തിയതെന്നാണു ധാരണ. എന്നാല്‍ ഇപ്പോഴത്തേതുമായി 96 % സാമ്യമുള്ള വൈറസിനെ വര്‍ഷങ്ങള്‍ക്കു മുന്‍പു കണ്ടെത്തിയിട്ടുണ്ടെന്നു ചൈനീസ് ഗവേഷക ഴെങ് ലി ഷി വ്യക്തമാക്കിയിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞയായ ഷി ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
2002 ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ട ശേഷം വിവിധതരം കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ഷി. ഇതിന്റെ ഭാഗമായി ചൈനയിലെ യെനാനിലെത്തുകയും അവിടുത്തെ ഗുഹകളിലെ വവ്വാലുകളുടെ കാഷ്ഠം പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണു വുഹാനിലെ വൈറസുമായി ജനിതകസാമ്യമുള്ള വൈറസിനെ ലഭിച്ചത്. മറ്റു കൊറോണ വൈറസുകളേക്കാള്‍ മാരകമാണ് ഇതെന്ന് അന്നേ ഷി പ്രവചിച്ചിരുന്നു. പടരുന്നതിനൊപ്പം അതിവേഗം ജനിതകമാറ്റം കൈവരിക്കാനുള്ള കഴിവും ഇതിനെ കൂടുതല്‍ അപകടകാരിയാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജൈവായുധം അതീവ മാരകം; ലോകം വിലക്കിയത്
മാരകനശീകരണ ശേഷിയുളള രോഗാണുക്കളാണു ജൈവായുധങ്ങളുടെ അടിസ്ഥാന ഘടകം. ആന്ത്രാക്‌സ്, വസൂരി, മലേറിയ, കോളറ, എബോള, ഡെങ്കി തുടങ്ങിയ രോഗങ്ങളുടെ അണുക്കളെ ഇതിനായി ഉപയോഗിക്കുന്നു. നെപ്പോളിയന്‍ പല യുദ്ധങ്ങളിലും മലമ്പനി, വസൂരി തുടങ്ങിയ രോഗാണുതന്ത്രം പയറ്റിയിരുന്നു.
ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കെതിരെയും രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ ചൈനയ്‌ക്കെതിരെയും ജൈവായുധം പ്രയോഗിച്ചു. മാരക രോഗാണുക്കള്‍ പ്രയോഗിച്ചു 2 ലക്ഷം ചൈനക്കാരെ ജപ്പാന്‍ കൊന്നൊടുക്കിയതായാണു രേഖകള്‍. 1952 ല്‍ അമേരിക്ക ഉത്തരകൊറിയയുടെ മേല്‍ ജൈവായുധം പ്രയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. വിയറ്റ്‌നാമിലും ജൈവായുധ പ്രയോഗമുണ്ടായി. രാജ്യാന്തര യുദ്ധനിയമങ്ങള്‍ക്കു വിരുദ്ധമാണു ജൈവയുദ്ധം. ജൈവായുധം വിലക്കിയ 1925 ജനീവ പ്രോട്ടോക്കോള്‍, ജൈവായുധ പരീക്ഷണം നിരോധിച്ച 1972 ലെ ഉടമ്പടി തുടങ്ങിയവ രാജ്യാന്തര തലത്തില്‍ ഈ വിപത്തിനെതിരെ എടുത്ത മുൻകരുതലുകളാണ്.
English Summary: China's Wuhan Lab At Core Of Coronavirus Controversy