കഴിഞ്ഞ വർഷം ഡിസംബർ 20 നാണ് പതിനാല് വയസുകാരൻ വിജീഷിനെ വീടിന് സമീപത്തു നിന്നും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന വിജീഷ് മരിച്ചിട്ട് ഏഴ് മാസം പിന്നിടുമ്പോൾ കൊല്ലം ഏരൂരിൽ ദളിത് ബാലന്റെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിക്കുന്നു. എന്നാൽപോലീസ് എത്തിച്ചേർന്നിരിക്കുന്നത് കുട്ടിയുടേത് തൂങ്ങി മരണം എന്ന കണ്ടെത്തലിൽ തന്നെ. 13 വയസ്സുള്ള വിജീഷ് ഉണങ്ങിയ വാഴയിലയുടെ തണ്ടിൽ തൂങ്ങി മരിച്ചു എന്ന എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 20 നാണ് വിജീഷിനെ വീടിന് സമീപത്തുള്ള വാഴത്തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഡിസംബർ 19ന് വൈകിട്ടാണ് കുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസും നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് പ്രദേശം മുഴുവൻ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാവിലെ ആറരയോടെയാണ് വിജീഷിനെ വാഴയുടെ ഉണങ്ങിയ ഇലയിൽ തൂങ്ങി താഴെ മുട്ട് കുത്തി നിൽക്കുന്ന നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഏരൂർ പോലീസ് അന്വേഷണം ആരംഭിച്ചു 14 വയസ്സുള്ള വിജീഷ് ബാബുവും കൂട്ടുകാരും ചേർന്ന് ബീഡി വലിക്കുന്നത് കണ്ട് പരിസര വാസികൾ കുട്ടിയുടെ മാതാവിനെ അറിയിച്ചതിനെ തുടർന്ന് വഴക്ക് പറയും എന്ന് പേടിച്ച് 19-ാം തീയതി വൈകിട്ട് ആറ് മണിയോടെ വീട്ടിൽ നിന്നും ഓടിപ്പോയ കുട്ടി ആത്മഹത്യാ ചെയ്തു എന്നാണ്. എന്നാൽ മകൻ ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തിന് പിന്നിലെ സത്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിജീഷിന്റെ അച്ഛനും അമ്മയും പല തവണ പോലീസ് സ്റ്റേഷനിലെത്തി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നു. എന്നാൽ അന്വേഷണത്തിൽ പുരോഗതി ഒന്നും തന്നെ സംഭവിച്ചില്ല.
മരണത്തിൽ സംശയമായി ബന്ധുക്കളും നാട്ടുകാരും ചില കാരണങ്ങളും ഉന്നയിക്കുന്നു. 14 വയസ്സുള്ള 33 കിലോ ഭാരം ഉള്ള കുട്ടിക്ക് എങ്ങനെയാണ് ഉണങ്ങിയ വാഴയിലയുടെ തണ്ടിൽ തൂങ്ങി മരിക്കാൻ കഴിയുക? അന്ന് കുട്ടിയേക്കാൾ വലുപ്പം കുറവായിരുന്നു വാഴയ്ക്കെന്ന് പോലീസ് റിപ്പോർട്ടിലുണ്ട്. അങ്ങനെയുള്ളപ്പോൾ തൂങ്ങി മരണം സാധ്യമാവുമോ? വിരലടയാളം പരിശോധിച്ചതല്ലാതെ ഫോറൻസിക് പരിശോധനകളോ ഡമ്മി പരിശോധനയോ ദുരൂഹത ആരോപിക്കപ്പെട്ടപ്പോൾ പോലും നടന്നില്ല. അത് ചെയ്യാതെ ആത്മഹത്യയാണെന്ന തീർപ്പിലേക്ക് പോലീസ് എത്തിയതെങ്ങനെയാണ്?
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മുഖത്ത് അടിയേറ്റ പാടും, നെറ്റിയിൽ മുഴയും ശരീരത്തിലാകെ 14 മുറിവുകളും ഉണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യ ആണെന്ന് ഉറപ്പിക്കുന്നുണ്ടെങ്കിലും ഈ മുറിവുകളും പാടുകളും എങ്ങനെ വന്നു എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ഉണ്ടായിട്ടില്ല. മരിച്ച സമയം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ല എന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ തങ്ങൾ അന്വേഷിച്ചിട്ടും ആത്മഹത്യ ആണെന്നതല്ലാതെ മറ്റൊരു തുമ്ബും കിട്ടിയിട്ടില്ലെന്ന് ഏരൂർ പോലീസ് പറയുന്നു.
എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പല തവണ ആവശ്യപ്പെട്ടിട്ടും പോലീസിൽ നിന്ന് ലഭിക്കാത്തതിലും ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നു. വിജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയയിടത്ത് രാത്രിയിൽ പോലീസും നാട്ടുകാരും എല്ലാം തിരച്ചിൽ നടത്തിയിരുന്നതാണ്. എന്നാൽ അപ്പോഴൊന്നും കാണാത്ത കുട്ടിയെ രാവിലെ വാഴയിൽ തൂങ്ങിയ നിലയിൽ കണ്ടത് സംശയകരമാണെന്ന് ബാബു പറയുന്നുബീഡി വലിച്ചത് ചോദ്യം ചെയ്തതിന് ആത്മഹത്യ ചെയ്തു എന്ന് പോലീസുകാർ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ പിള്ളേരെ ചോദ്യം ചെയ്തവർ അതുപോലെ അവരെ വഴക്ക് പറയുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാവണമല്ലോ? അത്തരത്തിൽ ഒരന്വേഷണവും നടന്നിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും കിട്ടാൻ കാലങ്ങളോളം ഞങ്ങൾ സ്റ്റേഷനിൽ കയറിയിറങ്ങി. അവസാനം ഒരു വക്കീലിനെ കണ്ട് പരാതി കൊടുത്തതിന് ശേഷം മാത്രമാണ് ഞങ്ങൾക്ക് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയത്. എനിക്കിനി എന്റെ കുഞ്ഞിനെ കിട്ടില്ല. പക്ഷെ അവൻ എങ്ങനെ മരിച്ചു എന്നറിയാനുള്ള അവകാശം എനിക്കുണ്ട്.


