Friday, May 8, 2020
പ്രത്യക്ഷ രക്ഷാ ദൈവസഭ യാതൊരു പ്രകാരത്തിലും ക്രിസ്തീയസഭയല്ലെന്ന് ബഹു:കേരള ഹൈക്കോടതി
ദളിത് ചരിത്രത്തിൽ നിന്ന് ദളിത് ക്രൈസ്തവർ വിട്ടുപോകുന്നതെങ്ങനെ?
എന്തുകൊണ്ടാണ് ദളിത് ക്രൈസ്തവരുടെ ചരിത്ര രചനകളിൽ ഇതര ദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രങ്ങൾക്ക് ഇത്രയധികം ഇടം നൽകേണ്ടി വരുന്നത് എന്ന ചോദ്യമാണ് ഈ കുറിപ്പിൽ പ്രധാനമായും ഉന്നയിച്ചത്. സർക്കാരിൻറെ മതപ്രീണന നടപടികളിലകപ്പെട്ട ഇതരദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ചരിത്രമാണ് കേരളത്തിലെ ദളിത് ക്രിസ്ത്യാനികൾക്കു പറയാനുള്ളത് എന്നതാണ് അതിനുള്ള ഉത്തരം. ഒരേപോലെ ഒട്ടുമുക്കാൽ ദളിത് വിഭാഗങ്ങളും ഇക്കാരണത്താൽ ദളിത് ക്രൈസ്തവ ചരിത്രത്തിനോട് വിയോജിപ്പുകൾ നടത്തികൊണ്ടിരിക്കുമ്പോൾ, സർക്കാർതലത്തിൽ ഒഴിവാക്കപ്പെടുന്നവിഭാഗമായി ദളിത് ക്രിസ്ത്യാനികൾ മാറ്റപ്പെടുന്നു. കേരളം രൂപം കൊണ്ടതിനു ശേഷവും മതപരിവർത്തന ആഹ്വാനങ്ങൾ നടന്നിരുന്നു. ‘അവശ ക്രിസ്ത്യാനികൾ സനാതന ധർമ്മത്തിലേക്ക്’ തുടങ്ങിയ നോട്ടീസുകൾ വ്യാപകമായി മധ്യകേരളത്തിൽ പ്രചരിപ്പിച്ചിരുന്നു.
ഐക്യ കേരള സംസ്ഥാനം രൂപംകൊള്ളുന്ന ദിവസം മുതൽ സമരം ആരംഭിച്ച ഏക വിഭാഗമാണ് കേരളത്തിലെ ദളിത് ക്രിസ്ത്യാനികൾ. സ്വതന്ത്രമായി ഒരു മതം സ്വീകരിച്ചു എന്ന കാരണത്താൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇവർക്ക് അർഹതപ്പെട്ട നിയമപരിരക്ഷയും ഇതര ആനുകൂല്യങ്ങളും പരിപൂർണ്ണമായും നിഷേധിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇക്കാലത്ത്, ദളിതരോടൊപ്പം ക്രിസ്തുമതം സ്വീകരിച്ച ആദിവാസി വിഭാഗങ്ങളോട് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇത്രത്തോളം വിവേചനം കാണിച്ചിരുന്നില്ല. കേരളത്തിലാകട്ടെ ദളിത് ക്രിസ്ത്യാനികൾ സഭയുടെ ഉള്ളിൽ നിന്നും സർക്കാർ തലത്തിലും ഒരേപോലെ വിവേചനം നേരിട്ടിരുന്നു. ഇതാകട്ടെ, തിരുവിതാംകൂർ സർക്കാർ കാലത്ത് ആരംഭിച്ചതുമാണ്.
1949-നവംബർ മാസം കവിയൂർ കെ.സി. തോമസ് എന്ന ദളിത് ക്രിസ്ത്യാനി സ്വദേശത്തുള്ള കവിയൂർ മഹാദേവക്ഷേത്രത്തിൽ (പത്തനംതിട്ട ജില്ല) ദർശനം നടത്തുകയും, കവിയൂർ കെ.സി. രാജ് എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയിതു. 1949 - നവംബർ 11,12 തീയതികളിലായി കെ.സി. രാജിന്റെ നേതൃത്വത്തിൽ 2124 ദളിത് ക്രിസ്ത്യാനികൾ കവിയൂർ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി പട്ടികജാതിക്കാരായി മാറി (രാജ് 2010 [1966]: 10 ). ടി.ടി.സി പാസ്സായ ഇദ്ദേഹം മധ്യ കേരളത്തിലെ വിവിധ സി.എം.എസ് സ്‌കൂളുകളിൽ ഇരുപത് വർഷം അധ്യാപകനായി ജോലി ചെയ്തു. 23 വർഷം സി.എം.എസ് സഭയുടെ ഉപദേശിയായും ജോലി ചെയ്തിരുന്നു. സഭയിൽ നിന്നും നേരിട്ട തീവ്ര ജാതിവിവേചനം കാരണമാണ് കെ.സി.തോമസ് കെ.സി. രാജായി മാറുന്നത്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ അദ്ദേഹം 1966 -ൽ പ്രസിദ്ധീകരിച്ച 'ചെന്നായ്ക്കളുടെ ഇടയിലെ കുഞ്ഞാടുകൾ' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട് (2010-ൽ പുസ്തകം പുനഃപ്രസിദ്ധീകരിച്ചു). കെ.സി. രാജിൻറെ മതപരിവർത്തനം കേവലം ഒറ്റപ്പെട്ട സംഭവല്ല. ക്രിസ്തുമതത്തിനുള്ളിൽ ദളിത് വിഭാഗം അനുഭവിച്ച വിവേചനങ്ങളുടെ പരിസരത്തിൽ നിന്നുകൊണ്ടുള്ള വായനയിൽ മാത്രം ഒതുങ്ങുന്നതുമല്ല. മറിച്ച്, തിരുവിതാംകൂർ എന്ന സ്വയംപ്രഖ്യാപിത ഹിന്ദുരാഷ്ട്രത്തിൻറെ പദ്ധതികളുടെ ചരിത്രവുമായി ചേർത്തുവായിക്കപ്പെടേണ്ടതാണ്.
അന്നത്തെ നാട്ടുരാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ദളിത് പ്രസ്ഥാനങ്ങൾക്കും, പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ. ഡി.എസ്) പോലുള്ള ദളിത് മതങ്ങൾക്കും ഇത്തരം ഒരു ചരിത്രകാലത്തിൻറെ കഥ പറയാനുണ്ട്. കേരളത്തിൽ ദളിത് ക്രിസ്ത്യാനികളിൽ ഏറ്റവും സങ്കീർണ്ണതകളുടെ ചരിത്രം പറയാനുള്ളത് മധ്യകേരളത്തിലെ ദളിതർക്കാണ്. വ്യത്യസ്തങ്ങളായ നിരവധി ക്രിസ്തീയപ്രസ്ഥാനങ്ങൾ, അംഗബലത്തിൽ മുന്നിലുണ്ടായിരുന്ന സുറിയാനിക്രിസ്ത്യാനികൾ, 'സ്വയംപ്രഖ്യാപിത ഹിന്ദുരാഷ്ട്രം' എന്ന നിലയിലുള്ള തിരുവിതാംകൂർ സർക്കാരിൻറെ നടപടികൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ തെക്കൻകേരളത്തിലെ ദളിത് ക്രൈസ്തവർ തുടർച്ചയായി കുറേയധികം പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇപ്പോഴും ആ അവസ്ഥയിൽ മാറ്റം വന്നിട്ടില്ല. സഭയ്ക്കുള്ളിലും സർക്കാർ തലത്തിലും നേരിടേണ്ടി വന്ന അവഗണനയുടെ ചരിത്രമാണ് തിരുവിതാംകൂർ രാജ്യത്ത് ജീവിച്ചിരുന്ന ദളിതർക്ക് പറയാനുള്ളത്. പ്രജാസഭ സ്ഥാപിതമായതിനുശേഷമാണ് സർക്കാർതലത്തിൽ ദളിത്ക്രൈസ്തവരോടുള്ള വിവേചനപരമായ നടപടികൾ ആരംഭിച്ചത്. പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയിലാണ് ഇത് ഏറ്റവും കൂടുതൽ പ്രതിഫലിച്ചത് .
ബ്രിട്ടീഷ് മിഷനറി പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി (LMS, CMS, BMS ഇപ്പോൾ CSI) പത്തൊൻപതാം നൂറ്റാണ്ടിൻറെ മധ്യഭാഗം മുതൽ വ്യത്യസ്ത ജാതിയിലുള്ള ജനങ്ങൾ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഇതോടപ്പം ബ്രദറൺ സഭ, രക്ഷാസൈന്യം, ശാബത് സംഘം, പെന്തകോസ്ത്, ബാപ്റ്റിസ്റ്റ് മിഷൻ, ലൂഥറൻ മിഷൻ തുടങ്ങിയ വിദേശ ക്രിസ്തീയപ്രസ്ഥാനങ്ങളിലേക്ക് വിവിധ ജാതിവിഭാഗങ്ങൾ അംഗങ്ങളായെത്തി. അതോടൊപ്പം തന്നെ തദ്ദേശീയ ക്രിസ്ത്യൻ സഭകളായ കത്തോലിക്കാ, മാർത്തോമാ തുടങ്ങിയ സഭകളിലേക്കും, ഇരുപതാംനൂറ്റാണ്ടിൻറെ തുടക്കം മുതൽ തന്നെ ഓർത്തഡോക്സ് സഭയിലേക്കും വിവിധ സമുദായംഗങ്ങൾ മതപരിവർത്തനം ചെയ്യുകയുണ്ടായി. ഏകദേശം പത്തോളം സമുദായങ്ങൾ മതപരിവർത്തനം നടത്തിയെങ്കിലും ഈഴവ, ആശാരി, കൊല്ലൻ, തട്ടാൻ, നായർ തുടങ്ങിയ ജാതികൾക്ക് മാത്രമാണ് സുറിയാനി ക്രിസ്ത്യാനികളുമായി സംയോജനം (Integration) സാധ്യമായത്. ബാക്കി പിന്നോക്ക ജാതികൾ നാടാർ ക്രിസ്ത്യൻ, ദളിത് ക്രിസ്ത്യൻ എന്നീ പേരുകളിൽത്തന്നെ തുടർന്ന് വന്നു. ദളിതരിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരോടുള്ള തിരുവുതാംകൂർ സർക്കാറിൻറെ നിലപാടും വ്യത്യസ്തമായിരുന്നു. ഇതാകട്ടെ പ്രജാസഭയിലെ അംഗത്വം, സ്‌കൂൾ-ഇതര സർക്കാർ സ്ഥാപനങ്ങളിലെ പങ്കാളിത്തം എന്നിവയിലെല്ലാം പ്രകടവുമായിരുന്നു. എന്നാൽ, വിദ്യാഭ്യാസമേഖലയിലാണ് ഇത് കൂടുതലായി കാണാനാവുന്നത്. മിഷനറി പ്രസ്ഥാനങ്ങൾക്ക് എതിരായി സർക്കാർ നിരവധി സ്‌കൂളുകൾ ആരംഭിച്ചതും, വിദ്യാഭ്യാസമേഖലയിൽ സർക്കാർ ഏർപ്പെടുത്തിയ മറ്റു പരിഷ്ക്കാരങ്ങളുമെല്ലാം ദളിത് ക്രൈസ്തവരെ അകറ്റി നിർത്തുന്നതിനുള്ള ആദ്യപടികളായിരുന്നു.
സ്‌കൂളുകളിലെ വിവേചനം
1895 -96 വർഷത്തിൽ തിരുവിതാംകൂർ സർക്കാർ പിന്നോക്കവിഭാഗത്തിനായി പതിനഞ്ചു സ്‌കൂളുകൾ ആരംഭിച്ചു. ഇതിൽ രണ്ടെണ്ണം പുലയ കുട്ടികൾക്ക് വേണ്ടിയായിരുന്നു. ഓരോ വർഷവും സ്‌കൂളുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. 1904 വരെ ഹിന്ദുക്കളെന്നോ ക്രിസ്ത്യാനികളെന്നോ വ്യത്യാസമില്ലാതെ, താഴ്ന്നജാതിക്കാർ പഠിക്കുന്ന സ്‌കൂളുകൾക്കെല്ലാം തിരുവിതാംകൂർ ഗവൺമെന്റ് ഗ്രാന്റ് നൽകിയിരുന്നു. 1904-ല്‍, ക്രിസ്ത്യാനികളെ പിന്നോക്കക്കാരായി കാണരുതെന്നു നിയമം കൊണ്ടുവന്നു. ഈ നിയമത്തെ മിഷണറിമാര്‍ ശക്തമായി എതിർത്ത് നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നോക്കവിഭാഗക്കാർക്കായി 1905-ല്‍ 20 സ്‌കൂളുകൾ സ്ഥാപിച്ചു. 1906-07-ല്‍ സ്‌കൂളിൽ എത്തിയ പിന്നാക്കവിഭാഗംകുട്ടികളുടെ എണ്ണം ആറായിരത്തിനു മുകളിലായിരുന്നു. 1907-08-ലാകട്ടെ, അതു പതിനഞ്ചായിരമായി വർദ്ധിച്ചു (Gladstone 1984). എന്നാൽ ഇതേസമയം മിഷനറി പ്രസ്ഥാനങ്ങൾക്ക് കനത്ത വെല്ലുവിളിയുമായി തദ്ദേശ ക്രിസ്ത്യാനികൾ സ്‌കൂൾവിദ്യാഭ്യാസ രംഗത്തെത്തി . ക്രമേണ മിഷനറി സ്‌കൂളുകളുടെ എണ്ണം കുറയുകയും ഇതര ക്രൈസ്തവസഭകൾ ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയിതു. 1933-ലെ പ്രൈമറി, മിഡിൽ സ്‌കൂളുകളുടെ എണ്ണം നോക്കിയാൽ ഇത് വ്യക്തമാകും. റോമൻ കത്തോലിക്കർക്ക് 425-സ്‌കൂളും, ലണ്ടൻ മിഷനറിമാർക്ക് 315 ഉം, ചർച് മിഷനറിമാർക്ക് 250, മാർത്തോമാസഭയ്ക്ക് 159 സ്കുളുകളുമാണ് ഉണ്ടായിരുന്നത് (Kooiman1996:157). ഇവയിലെല്ലാം തന്നെ ക്രിസ്തുമതം സ്വീകരിച്ചവരും അല്ലാത്തവരുമായ ദളിത് വിദ്യാർത്ഥികൾ പഠിച്ചിരുന്നു.
എന്നാൽ1931-ലെ സെൻസസ്പ്രകാരം 15ശതമാനം ദളിത് ക്രിസ്ത്യാനികൾ സാക്ഷരരാണ് എന്ന കാരണത്താൽ, നിലവില്‍ അവർക്കുണ്ടായിരുന്ന എല്ലാവിധ ആനുകൂല്യങ്ങളും പിൻവലിച്ചു. 1936-ലെ സ്‌കൂൾകെട്ടിടങ്ങളെക്കുറിച്ചുള്ള ഗവൺമെന്റ് വിജ്ഞാപനപ്രകാരം സ്‌കൂൾ കെട്ടിടം ആരാധനയ്ക്ക് ഉപയോഗിക്കാൻ പാടില്ല എന്ന നിയമം വന്നു. ഒരേകെട്ടിടം പള്ളിയ്ക്കും പള്ളിക്കൂടത്തിനുമായി ഉപയോഗിച്ചിരുന്നത് ദളിത് സഭകളില്‍ മാത്രമായിരുന്നു (Gladstone 1984). ഇതിന്റെ ഭാഗമായി 1935-37 കാലത്ത് 758 സ്‌കൂളുകളാണ് പൂട്ടിയത് (Kooiman 1996: 172).
അങ്ങനെ ഈ നിയമപ്രകാരം ദളിത് ക്രിസ്ത്യാനികൾക്ക് ലഭ്യമായിരുന്ന പ്രാഥമിക വിദ്യാഭ്യാസം നിലച്ചുപോവുന്ന അവസ്ഥയായി. ആ കാലത്ത് പ്രാഥമികവിദ്യാഭ്യാസം മാത്രമാണ് സർക്കാർ സൗജന്യമായി നൽകിയിരുന്നത്, അതിനുശേഷമുള്ള വിദ്യാഭ്യാസത്തിന് മിഷനറി പള്ളിക്കൂടങ്ങളിൽ പോലും ഫീസ് കൊടുക്കണമായിരുന്നു. പേരുമാറ്റി ഹിന്ദുമതം സ്വീകരിക്കുകയാണെങ്കിൽ സൗജന്യ വിദ്യാഭ്യാസം നല്കാം എന്നതായിരുന്നു തിരുവിതാംകൂര്‍ സർക്കാറിൻറെ നയം. ദളിത് ക്രിസ്ത്യൻ വിദ്യാർത്ഥികളുടെ സ്‌കൂൾഫീസ് ഉയർത്തികൊണ്ടുള്ള നടപടിയാണ് പിന്നീട് നടപ്പിൽ വരുത്തിയത്. ഇതാകട്ടെ ഇതരസമുദായങ്ങളുടെ ഫീസിൽ നിന്നും വ്യത്യസ്തമായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന ദളിത് ക്രിസ്ത്യൻകുട്ടികളെ ഉന്നത വിദ്യാഭ്യാസമേഖലയിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം കൂടിയായിരുന്നു, ഈ ഫീസ് വർദ്ധന. അങ്ങനെയവർ 1937-ൽ 85ശതമാനം ദളിത് ക്രിസ്ത്യൻ കുട്ടികൾ മുഴുവൻ ഫീസും, 15ശതമാനം കുട്ടികൾ പകുതി ഫീസും കൊടുക്കണമെന്ന നിയമം കൊണ്ടുവന്നു. ഇതോടുകൂടി ദളിത് ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം ആളുകളുടെയും ഇംഗ്ലീഷ് വിദ്യാഭ്യാസം അവസാനിച്ചു. ഈ ഫീസ് ഉയർത്തൽ സംബന്ധിച്ച ഒരു വാർത്ത അന്ന് മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി. "ഒന്നാം ഫാറത്തിൽ ആറു പുതുക്രിസ്ത്യാനി കുട്ടികളുണ്ടെങ്കിൽ അഞ്ചു പേര് 24 രൂപ വീതവും ഒരാൾ 12 രൂപ വീതവും കൊല്ലത്തിൽ ഫീസ് കൊടുക്കണം. ഒരു പാവപ്പെട്ട പുതുക്രിസ്ത്യാനി കുടുംബത്തിലെ സർവ്വസാമാനങ്ങളും വിറ്റാൽ 24 രൂപ കിട്ടുകയില്ല (മലയാള മനോരമ 1937 സെപ്‌തംബർ 20: 3). ക്രിസ്തുമതത്തിൽ നിന്നും മാറിയാൽ സൗജന്യ വിദ്യാഭ്യാസം സർക്കാർ സ്‌കൂളുകൾ വഴിനൽകാമെന്ന ഒരു വാഗ്ദാനം ദളിത് ക്രിസ്ത്യൻ കുട്ടികൾക്ക് സർക്കാർ നൽകുകയുണ്ടായി. എന്നാൽ വലിയ ഒരു വിഭാഗം ദളിത് ക്രിസ്ത്യാനികൾ മറ്റൊരു മതം സ്വീകരിച്ചുകൊണ്ട് സർക്കാർ ആനുകൂല്യം വാങ്ങാൻ തയ്യാറല്ലായിരുന്നു.
പിടിച്ചെടുക്കപ്പെടുന്ന സാമൂഹിക പ്രസ്ഥാനങ്ങൾ
ആധികാരികമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇരുപതാം നൂറ്റാണ്ടിൽ പ്രവർത്തിക്കാൻ തുടങ്ങിയ ഒട്ടുമുക്കാൽ ദളിത് പ്രസ്ഥാനങ്ങൾക്കും സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഇതാകട്ടെ പ്രജാസഭയെന്ന നിയമനിർമ്മാണസഭയുടെ ചരിത്രവുമായാണ് കണ്ണിചേർക്കപ്പെട്ടിരിക്കുന്നത്. പ്രജാസഭയിലെ പ്രതിനിധാനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിലെ ഉപജാതിക്രമത്തിന് അയവുവരുകയും വിവിധ ഉപജാതികൾ ഒരുമിക്കുകയും സാമൂഹികതലത്തിൽ പുതിയ ഒരു സ്വത്വം കൈവരിക്കുകയും ചെയ്യുന്നുണ്ട്. ഇതാകട്ടെ, പലപ്പോഴും ചില നേതാക്കന്മാരെ ചുറ്റിപ്പറ്റിയാണ് വികസിച്ചിരുന്നത്. ഈ സാമൂഹിക സാഹചര്യത്തെ മുൻനിർത്തി പ്രൊഫ. സനൽ മോഹനെപോലുള്ള ചരിത്രകാരന്മാർ പുത്തൻ സ്വത്വബോധനിർമ്മിതിയുടെ തലങ്ങളെ സൂക്ഷമായി അന്വേഷിക്കുന്നുണ്ട് (Dalit Discourse and the Evolving New Self: Contest and Strategies, 1999). അയ്യൻകാളിയിൽ തുടങ്ങി തിരുവിതാംകൂറിൽ നിരവധി നേതാക്കന്മാരും, നിരവധി ജാതി സംഘടനകളും ദളിതർക്കിടയിൽ നിന്നും രൂപംകൊണ്ടിരുന്നു. വികസനം പ്രാപിച്ചു വരുന്ന ഈ പ്രസ്ഥാനങ്ങളെ സർക്കാർ തലത്തിൽ ഉദ്യോഗസ്ഥവൃന്ദം സ്വാധീനിക്കുകയും, പലതിനെയും അവരുടെ ഏജൻസി ആക്കിമാറ്റുകയും ചെയിതു. ദളിത ക്രൈസ്തവപ്രസ്ഥാനങ്ങളും, അയ്യൻകാളി പ്രസ്ഥാനവുമായിരുന്നു ഇതിന് അല്പമെങ്കിലും എതിരായി നിലകൊണ്ടത് എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. The Construction of Sadhu Janam: Ayyankali and the Struggles of the Slave Castes for a New Identity in Travancore, 1884- 1941 എന്ന ഗവേഷണപ്രബന്ധത്തിൽ ഡോ. ജെന്റിൽ വർഗീസ് പറയുന്നത്, ഇതര പ്രസ്ഥാനങ്ങൾക്ക് വിപരീതമായി തിരുവിതാംകൂർ സർക്കാർ തന്ത്രങ്ങൾക്ക് കീഴടങ്ങുന്ന നിലപാടുകൾ അയ്യൻകാളി പ്രസ്ഥാനം എടുത്തിരുന്നില്ലെന്നും, എന്നാൽ അതോടൊപ്പം ചില അവ്യക്തത ഈ പ്രസ്ഥാനത്തിൻറെ ചരിത്രത്തിൽ കാണാൻ കഴിയുന്നുണ്ടെന്നുമാണ്.
പലപ്പോഴും സമസ്ത തിരുവിതാംകൂർ സാധുജനപരിപാലനസംഘത്തിൻറെ വാർഷികയോഗങ്ങൾ തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥരുടെയും ദിവാന്മാരുടെയും അധ്യക്ഷതയിലാണ് നടക്കുക. ഈ യോഗങ്ങളിൽ ജാതിവിവേചനം ഇല്ലായ്മ ചെയ്തു എന്ന ആശയമാണ് പലപ്പോഴും പ്രസംഗങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നത്. 1937 മാർച്ച് രണ്ടിന് മലയാള മനോരമ പത്രം സാധുജനപരിപാലന സംഘത്തിൻറെ വാർഷികയോഗത്തിനെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദിവാൻ സി.പി.രാമസ്വാമി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ആദ്യ പ്രാസംഗികൻ കെ.എൻ.കേശവൻ നമ്പൂതിരിപ്പാട് മുതൽ ഒരു പുലയസ്ത്രീവരെ വേദിയിൽ പ്രസംഗിച്ചു. കൃതജ്ഞത പ്രകാശിപ്പിച്ചത് അയ്യൻകാളി ആയിരുന്നു. അയിത്തം എന്ന കളങ്കത്തെ മഹാരാജാവ് തിരുമനസ്സുകൊണ്ട് നീക്കിയിരിക്കുന്നു എന്നും, അധഃസ്ഥിതർ എന്ന ഒരു വർഗ്ഗക്കാർ ഇല്ലാതായിരിക്കുന്നു എന്നും, ഇത് സകല ഐശ്വര്യങ്ങളുടെയും അടിസ്ഥാനമാണെന്നും, നമ്പൂതിരിക്കും, നായർക്കും നായാടിക്കും തുല്യാവകാശമാണ് പ്രദാനം ചെയ്തിരിക്കുന്നതെന്നും, ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കുള്ള സ്വാതന്ത്രം തന്നെയാണ് അയ്യങ്കാളിക്കുമുള്ളതെന്നും പറഞ്ഞ് മിസ്സ്. സാറാ പോത്തൻ ചെയിത പ്രസംഗത്തിൽ ഹിന്ദുസമുദായത്തിലെ ജാതിവ്യത്യാസം അധികം താമസിയാതെ നീങ്ങുമെന്ന് പ്രസ്താവിച്ചു (മലയാള മനോരമ 1937 മാർച്ച് 2:3 ). അതായത് സർക്കാർതലത്തിൽ തന്നെ തിരുവിതാംകൂറിലെ സാമൂഹിക പ്രസ്ഥാനങ്ങളെ, വളരെ വേഗത്തിൽ ഒരു മത പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്, പ്രത്യേകിച്ച് ദളിതരുടെ പ്രസ്ഥാനങ്ങളെ. സർക്കാർ ലഭ്യമായ എല്ലാ പൊതുഇടങ്ങളും ഒരു പ്രത്യേകമതത്തിൻറെ പ്രചരണത്തിനായി ഉപയോഗിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രത്യക്ഷ രക്ഷദൈവസഭയുടെ ചരിത്രം പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും.
പൊയ്കയിൽ അപ്പച്ചൻ രാമകൃഷ്ണമിഷൻ പ്രവർത്തകരുമായി ചില യോഗങ്ങൾ നടത്തിയിരുന്നു എന്ന ആരോപണം 1916-ൽ ഒരു മിഷനറി പ്രസിദ്ധികരണം ഉന്നയിക്കുകയുണ്ടായി. എന്നാൽ അത് തെളിയിക്കുവാൻ തക്ക ആധികാരികരേഖകൾ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല എന്നത് മറ്റൊരു കാര്യം. മാത്രമല്ല യോഹന്നാൻ യോഹന്നാൻ, പൊയ്കയിൽ യോഹന്നാൻ എന്നീ പേരുകളിലാണ് അദ്ദേഹം പ്രജാസഭയിൽ അംഗമായെത്തിയത്. എന്നാൽ മരണാനന്തരം പ്രസ്ഥാനത്തിൻറെ ചരിത്രം മാറുകയായിരുന്നു. മുഖ്യധാരാ ക്രിസ്ത്യൻ സഭകളിൽ നിന്നും വിമോചനം സാധ്യമായെങ്കിലും പ്രസ്ഥാനത്തിന് കുറച്ചുകാലം ഹിന്ദുമിഷൻ ചേരിയിൽ അംഗമാകേണ്ടിവന്നു. ഇതാകട്ടെ, പ്രസ്ഥാനത്തിൻറെ സകല സാമൂഹികവിമോചനവും, സമത്വമെന്ന ആധുനികസങ്കല്പങ്ങളെയും റദ്ദു ചെയ്തുകൊണ്ടാണ് സാധ്യമായത്. 1939-ലെ പൊയ്കയിൽ അപ്പച്ചൻറെ മരണാനന്തരം പ്രത്യക്ഷരക്ഷദൈവസഭയിൽ വിശ്വാസപരമായ ചേരിതിരിവുകൾ ഉണ്ടാകുകയും, ശാഖ-ഉപശാഖകളിലായി പതിനെട്ടോളം സ്വതന്ത്ര പി.ആർ.ഡി.എസ് സഭകൾ വിവിധ ഇടങ്ങളിലായി രൂപംകൊള്ളുകയുമുണ്ടായി. ഇതിലെ ചില നേതാക്കളെ ഹിന്ദുമിഷൻ പ്രവർത്തകർക്ക് വളരെവേഗത്തിൽ കൂടെക്കൂട്ടാൻ സാധിച്ചു.
പിൽക്കാലത്ത് സഭയുടെ അകത്തു നിന്നും രൂപം കൊണ്ട ശ്രീകുമാര ചർച്ചാവേദി, എസ്.കെ.ഡി.എസ്, ബി.കെ.ഡി.എസ് എന്നീ സംഘടനകൾ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ ഈ ചരിത്രത്തെ അടയാളപ്പെടുത്തിയിട്ടുണ്ട് (ചെല്ലപ്പൻ & അമ്മിണി 1986 : 54). ബേബി, ബാബുരാജൻ തുടങ്ങിയ എഴുത്തുകാരുടെ കൂട്ടുകെട്ടിൽ നൂറ്റിപ്പതിനാലിനു ശേഷം(1984 ), പി.ആർ. ഡി.എസ് അല്ലാത്ത പി.ആർ.ഡി.എസ് (1986), അക്ഷരമോക്ഷണം(1988), തിരുവിതാംകൂർ പ്രത്യക്ഷരക്ഷാ ദൈവസഭാചരിത്രം പൊയ്കയിൽ യോഹന്നാനുശേഷം (1994) തുടങ്ങിയ പുസ്തകങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന പ്രാദേശികസംഭവങ്ങൾ തിരുവിതാംകൂർ സർക്കാർ നടപ്പിലാക്കിയ പദ്ധതികളിൽ ദളിതർക്കു ലഭിച്ച പ്രാതിനിധ്യം എന്ത് എന്നതിനെ കൂടുതൽ വ്യക്തമാക്കി തരുന്ന ഒന്നാണ്. ചില ഉദാഹരണങ്ങൾ നോക്കാം. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സെബിലൂൺ എന്ന നേതാവിന് കീഴിൽ പ്രവർത്തിച്ച സെബിലൂൺ പി.ആർ. ഡി.എസ് , ഹിന്ദുമിഷൻ പ്രവർത്തനങ്ങളിൽ ചേർന്നിരുന്നു. കുറെയധികം ശാഖകൾ സ്ഥാപിക്കാൻ കഴിഞ്ഞ ഇദ്ദേഹമായിരുന്നു സഭയുടെ പ്രസിഡന്റ് പദവിയിലിരുന്നത്. 1951 ഇടവം 27 നു ഇദ്ദേഹം കങ്ങഴ ശിവക്ഷത്രത്തിൽ പോയി ഹിന്ദുമതം സ്വീകരിക്കുകയും, പുരുഷോത്തമൻ എന്ന് പേര്മാറ്റുകയും ചെയിതു. അതേപോലെ മണ്ണുത്തടം പി.ആർ. ഡി. എസ് നേതാവ് മണ്ണുത്തടം ജോസഫ് മറ്റു ചില നേതാക്കളെയുംപോലെ ഹിന്ദുമത പരിവർത്തനം നടത്തുകയും, പി. ജെ.എസ്. ജ്ഞാനസുന്ദരം എന്ന പേര് സ്വീകരിക്കുകയും ചെയിതു. ഇവരിൽ ചില നേതാക്കൾക്ക്, പ്രത്യേകിച്ച് കരിമ്പനാകുഴി പീലിപ്പോസിന്റെ പി.ആർ.ഡി. സിനു ഹിന്ദു മിഷൻ എന്നത് പൊയികയിൽ അപ്പച്ചനിൽ നിന്നും തുടങ്ങുന്ന വിശ്വാസകൂട്ടായിമയുടെ ഒരു പ്രത്യേക ഘട്ടം കൂടിയായി അദ്ദേഹം പ്രഖ്യാപിച്ചു (ബേബി&ബാബുരാജൻ 1994 :23-33). എന്നാൽ ക്രമേണ ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും, പൊയ്കയിൽ അപ്പച്ചൻറെ ഭാര്യയായ ജ്ഞാനമ്മ ഉൾപ്പെടുന്നതുമായ വിഭാഗം ഈ ഹിന്ദു മിഷൻ പ്രവർത്തനത്തിൻറെ ഭാഗമാകുകയാണ്. മന്നത്ത് പത്മനാഭൻ, ആർ.ശങ്കർ തുടങ്ങിയ നേതാക്കളുടെ പ്രേരണയാൽ പി.ആർ.ഡി.എസ് പ്രസിഡന്റ് ജ്ഞാനമ്മ 1952 -ൽ തങ്ങളൊരു ഹിന്ദു സഭയാണ് എന്ന് പ്രഖ്യാപിക്കുകയും, ഹിന്ദു മഹാവിഭാഗം മണ്ഡലപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയും ചെയിതു. അവർ കൊല്ലം, പത്തനംതി ട്ട തുടങ്ങിയ ജില്ലകളിലെ ഹിന്ദു മിഷൻ പ്രവർത്തകരുടെ പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു (ബേബി&ബാബുരാജൻ 1994: 76-77). കോടതിയിൽ നിന്നും ഹിന്ദുസമുദായം എന്ന വിധി ആദ്യം നേടി എടുത്തെങ്കിലും, പിന്നീട് സ്വതന്ത്ര പ്രസ്ഥാനം എന്ന പേര് കരസ്ഥമാക്കുകയും,പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുകയും ചെയിതു.
എന്തുകൊണ്ടാണ് ദളിത് ക്രൈസ്തവരുടെ ചരിത്ര രചനകളിൽ ഇതര ദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രങ്ങൾക്ക് ഇത്രയധികം ഇടം നൽകേണ്ടി വരുന്നത് എന്ന ചോദ്യമാണ് ഈ കുറിപ്പിൽ പ്രധാനമായും ഉന്നയിച്ചത്. സർക്കാരിൻറെ മതപ്രീണന നടപടികളിലകപ്പെട്ട ഇതരദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ചരിത്രമാണ് കേരളത്തിലെ ദളിത് ക്രിസ്ത്യാനികൾക്കു പറയാനുള്ളത് എന്നതാണ് അതിനുള്ള ഉത്തരം. ഒരേപോലെ ഒട്ടുമുക്കാൽ ദളിത് വിഭാഗങ്ങളും ഇക്കാരണത്താൽ ദളിത് ക്രൈസ്തവ ചരിത്രത്തിനോട് വിയോജിപ്പുകൾ നടത്തികൊണ്ടിരിക്കുമ്പോൾ, സർക്കാർതലത്തിൽ ഒഴിവാക്കപ്പെടുന്നവിഭാഗമായി ദളിത് ക്രിസ്ത്യാനികൾ മാറ്റപ്പെടുന്നു. കേരളം രൂപം കൊണ്ടതിനു ശേഷവും മതപരിവർത്തന ആഹ്വാനങ്ങൾ നടന്നിരുന്നു. ‘അവശ ക്രിസ്ത്യാനികൾ സനാതന ധർമ്മത്തിലേക്ക്’ തുടങ്ങിയ നോട്ടീസുകൾ വ്യാപകമായി മധ്യകേരളത്തിൽ പ്രചരിപ്പിച്ചിരുന്നു.
ക്രിസ്ത്യൻ സഭകളിൽ ഉണ്ടാകുന്ന ദളിത് സമരങ്ങളെ പിടിച്ചെടുക്കാൻ ശ്രമം നടന്നിരുന്നെങ്കിലും കെ,സി. രാജിനെപോലെ, ക്രിസ്തുമതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറിയവരുടെ എണ്ണം നന്നേ കുറവായിരുന്നു. ദളിത് ക്രിസ്ത്യാനികൾ പുതിയ ക്രിസ്തീയസഭകൾ ആരംഭിച്ചുകൊണ്ടാണ് സഭയ്ക്കുള്ളിലെ വിവേചനത്തെ പ്രതിരോധിച്ചത്. സ്റ്റീഫൻ വട്ടപ്പാറ സ്ഥാപിച്ച ആംഗ്ലിക്കൻ സഭ, പെന്തകൊസ്തിലെ ചർച് ഓഫ് ഗോഡ് എന്ന വിഭാഗത്തിൽ മേൽകൈ നേടിയ ദളിത് ക്രിസ്ത്യാനികളുടെ ഗ്രൂപ്പ് തുടങ്ങിയവ എല്ലാം ക്രിസ്തീയസഭയിലെ ജാതി വിരുദ്ധസമരങ്ങളിൽ വിജയം നേടിയവരുടെ ചരിത്രംപറയുന്ന സഭകളാണ്. ഇത്തരത്തിൽ നിരവധി തെളിവുകൾ ദളിത് ക്രൈസ്തവരുടെ ഇടയിലുണ്ട്. എന്നാൽ ദളിത് ക്രിസ്ത്യാനികൾ നേരിടുന്ന അടിസ്ഥാനപരമായ വിവേചനം എന്നത് സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതാണ്. അതായത് സാമൂഹികമാറ്റം- വികസനം എന്നിവ സാധ്യമാക്കുന്ന എല്ലാവിധ തുറകളിൽ നിന്നും ദളിത് ക്രിസ്ത്യാനികളെ സർക്കാർ മാറ്റിനിർത്തുന്നു . സർക്കാർ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്നതും സുറിയാനി ക്രിസ്ത്യാനി മേൽനോട്ടത്തിൽ നടത്തപ്പെടുന്നതുമായ സ്ഥാപനങ്ങളിലും ദളിത് ക്രിസ്ത്യാനികൾ മാറ്റി നിർത്തപ്പെട്ടു.
കോളനി കാലത്ത് താഴ്ന്നജാതിയില്‍ നിന്ന് സ്വതന്ത്രമായി ഒരു മതം തിരഞ്ഞെടുത്തു എന്ന കാരണത്താലാണ് പീഡനങ്ങളുടെ പരമ്പര തന്നെ ഗവണ്മെന്റ് അഴിച്ചുവിട്ടത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും ഇത്തരം അനിശ്ചിതത്വം തുടർന്ന് വന്നിരുന്നു. എന്നാല്‍ ആദിവാസി ക്രിസ്ത്യാനികളെ പട്ടികവർഗപദവി നല്കി ഗവണ്മെന്റ് സംരക്ഷിക്കുകയും ദളിത് ക്രിസ്ത്യാനികളെ പട്ടികജാതി പദവിയിൽ ഉൾപ്പെടുത്താതെ നിലനിര്ത്തുകയുമാണു ചെയ്തത്. ആദിവാസിവിഭാഗത്തിന് അവര്‍ തെരഞ്ഞെടുക്കുന്ന മതത്തിൽ എല്ലാവിധ ഗവൺമെന്റ് ആനുകൂല്യങ്ങളോടും കൂടി ജീവിക്കാനുള്ള അവകാശം നിയമപരമായി നല്കുമ്പോൾ, ദളിതരുടെ മതത്തിൻറെ തിരഞ്ഞെടുപ്പിനെ നിയമപരമായി വേർതിരി ച്ചിരിക്കുകയാണ്. ഈ അനീതിക്കെതിരെ ദളിത് ക്രൈസ്തവർക്കിടയിൽ നിന്നും നിരവധി പ്രസ്ഥാനങ്ങൾ വളർന്നുവരുകയും അവയിലൂടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സാമൂഹിക സ്‌നേഹികളുടെ വലിയ നിര തന്നെ രൂപം കൊള്ളുകയും ചെയ്തു. ഈ സമരങ്ങളാകട്ടെ കേരള സർക്കാർ സ്ഥാപിതമായ കാലം മുതലുള്ള സമരങ്ങളുടെയും തുടർച്ചയുടെയും ചരിത്രമാണ് പറയുന്നത്.
ഗ്രന്ഥസൂചി
കെ. സി. രാജ്, ചെന്നായ്‌ക്കളുടെ ഇടയിലെ കുഞ്ഞാട് (1966)
മലയാള മനോരമ 1937 സെപ്‌തംബർ 20
റ്റി .ആർ. ചെല്ലപ്പൻ, അമ്മിണി, പ്രത്യക്ഷ രക്ഷാ ദൈവ സഭയിൽ നിന്നുള്ള നിയമവിരുദ്ധ മുടക്ക് (1986)
ബേബി, ബാബുരാജൻ, തിരുവിതാംകൂർ പ്രത്യക്ഷ രക്ഷാ ദൈവ സഭാ ചരിത്രം പൊയികയിൽ യോഹന്നാനു ശേഷം (1994).
Dick Kooiman, Who is to Benefit from Missionary Education? Travancore in the 1930’s (1996)
J. W Gladstone, Protestant Christianity and People’s Movements, 1984
http://wtplive.in/Caste/MTk2LTE1ODg1MDM4MzYucG5nLeC0puC0s
Monday, May 4, 2020
ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്കുള്ള ഡോ.അംബേദ്ക്കറുടെ പ്രവേശനം.
Sunday, May 3, 2020
ആദിവാസി പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമം - പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി
ആഴ്ചകൾക്ക് മുമ്പ് കോൺഗ്രസ്സ് നേതാവ് ഒരു അപസ്മാര രോഗിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കുകയും FIR ഇട്ട് ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതിരിക്കുകയും സോഷ്യൽ മീഡിയയിൽ വൻ വാർത്തയാവുകയും ചെയ്ത പശ്ചാത്തലത്തിൽ SMS - DYSP പ്രതിയെ അറസ്റ്റ് ചെയ്തത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആദിവാസി ഊരുകളിൽ പട്ടിണിയും - തൊഴിലില്ലായ്മയും അധികാരികളുടെ അവഗണനയും സഹിച്ച് മാന്യമായി ആദിവാസി പെൺകുട്ടികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തിരിക്കുകയാണ്:
ഇത്തരം സംഭവങ്ങൾക്ക് ഒത്താശ ചെയ്ത് കൊടുത്ത് പ്രതികൾക്ക് നിയമത്തിൽ നിന്നും രക്ഷപെടാൻ ഉള്ള സാഹചര്യം പോലീസ് ഉണ്ടാക്കി കൊടുക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ആദിവാസി വിഭാഗങ്ങൾക്ക് എതിരെ നടന്ന അതിക്രമങ്ങളിൽ നിന്നും മന:സ്സിലാക്കാൻ കഴിയുന്നത്.പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം സമീപനമാണ് ഇനിയുമുണ്ടാവുന്നതെങ്കിൽ ആദിവാസി സമൂഹം വൻ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കേണ്ടി വരും....
മനുഷ്യരേക്കാൽ അപകടകാരികളായ വന്യമൃഗങ്ങളോടും, പ്രകൃതിയോടും മല്ലിട്ട് ഈ നാടിനെ പൊന്ന് വിളയിച്ചവരാണ് ആദിവാസികൾ: ഞങ്ങളുടെ ക്ഷമയെ ഇനിയും നിങ്ങൾ പരീക്ഷിക്കുകയാണെങ്കിൽ പ്രിയപ്പെട്ട പോലീസ് അധികാരികളെ "ഞങ്ങളെ ഒരു ശക്തി "യ്ക്കും പിടിച്ച് കെട്ടാൻ കഴിയാത്ത "സംഘശക്തി "യായി ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയേയും ജനാധിപത്യ "ത്തെയും മുറുകെ പിടിച്ച് കൊണ്ട് ചെറുത്ത് തോല്പിക്കുക തന്നെ ചെയ്യും: പ്രതിയെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ കോവിഡ് 19 ന്റെ എല്ലാ മാനദ് ഡങളും പാലിച്ച് കൊണ്ട് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടതായിട്ട് വരും എന്ന് ഓർമിപ്പിക്കുന്നു.
കൃഷ്ണൻ പരപ്പച്ചാൽ Mob: 9496254858 തീയ്യതി 2/5/2020
