എഡിറ്റോറിയൽ ബോർഡ്
കോവിഡിന് ജാതിയുണ്ടോ??
കോവിഡിന് ജാതിയില്ല മതമില്ല സാമ്പത്തിക തട്ടില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്. കോവിഡിന് ജാതിയുണ്ട്, മതമുണ്ട്, സാമ്പത്തിക തട്ടുമുണ്ട്. കോവിഡ് വെറുമൊരു രോഗം മാത്രമല്ല. ഇത് തടയുന്നതിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും എല്ലാം കോവിഡുമായി കൂട്ടി വായിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ലോകജനതയുടെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന ഒരു പ്രതിഭാസമാണ് കോവിഡ് എന്ന് വിലയിരുത്താം. അത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മിഡിൽ ക്ലാസിനെയും ലോ ക്ലാസിനെയുമാണ് എന്നതിൽ സംശയമില്ല. ഇന്ത്യ മൊത്തത്തിൽ എടുത്തു നോക്കുകയാണെങ്കിൽ ഈ പ്രതിഭാസം ജാതീയമായും സാമ്പത്തികമായും താഴെത്തട്ടിലായിരിക്കുന്നവരെ, ജീവിത പ്രാരാബ്ദങ്ങളിൽ നിന്നും പുറത്തു വരാനായി അതിജീവന ശ്രമം നടത്തുന്നവരെ കൂടുതൽ കഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് കരുതാം.
കേരളത്തിലെ കോവിഡ്
കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ് കാലം തുടങ്ങിയിട്ട് നാല് മാസത്തോളമാകുന്നു. കോവിഡ് കാരണം പ്രഖ്യാപിച്ച ലോക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവർ കുറച്ചൊന്നുമല്ല. കച്ചവടക്കാരും കൂലിപ്പണിക്കാരും മാസങ്ങളായി വീട്ടിലേക്ക് അരി വാങ്ങാൻ കഴിയാതെ സർക്കാരിൻ്റെ തുശ്ചമായ ആനുകൂല്യങ്ങളും റേഷനും നോക്കിയിരിക്കുന്നു. ഏക ആശ്രയമായ ടി വി തുറന്നാൽ കോവിഡിനെ അവസരോചിതമായി പ്രയോഗിക്കുന്ന രാഷ്ട്രീയ കോമാളികളെ കണ്ട് സമയം പോക്കാം. എത്ര ദിവസം ഇങ്ങനെ തള്ളി നീക്കാം എന്ന് ശരാശരി മലയാളിക്കും ഇപ്പോഴും അറിയില്ല. താഴെ തട്ടിലുള്ളവർ ആത്മഹത്യയുടെ മുനമ്പിലാണ് നിൽക്കുന്നത്.
കേരളത്തിൽ ഇപ്പോൾ സാമ്പത്തിക വിനിമയം നടക്കുന്നില്ലേ?
നടക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ വിപണനം നടക്കുന്നുണ്ട്. വസ്തു കൈമാറ്റങ്ങൾ നടക്കുന്നുണ്ട്. വിവാഹങ്ങൾ നടക്കുന്നുണ്ട്. സ്വർണ്ണക്കച്ചവടങ്ങൾ നടക്കുന്നുണ്ട്. പള്ളികളിലേക്കും ക്ഷേത്രങ്ങളിലേക്കും പടികൾ എത്തുന്നുണ്ട്. കെട്ടിട നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. ..... ചുരുക്കത്തിൽ പണമില്ലാത്തവൻ്റെ കയ്യിൽ നിന്നും ഉള്ളവൻ്റെ കയ്യിലേക്ക് സാധാരണയിൽ കവിഞ്ഞ് പണം പോകുന്നുണ്ട്. നിവൃത്തികേട് കൊണ്ട് ഉള്ള കിടപ്പാടം വരെ എഴുതി കൊടുക്കുന്ന പാവപ്പെട്ടവരുണ്ട്. അങ്ങനെ ഒരു വിഭാഗം മാത്രം സമ്പന്നമായി കൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോൾ നടക്കുന്നത്.
ഈ സമ്പന്നരുടെ പണം എങ്ങോട്ടാണ് പോകുന്നത്?
നോട്ട് നിരോധനത്തിന് ശേഷം ആർക്കും കൂടുതൽ പണം കയ്യിൽ വെച്ചേക്കാൻ പറ്റില്ല. സ്വാഭാവികമായും ബാങ്ക് ആണ് ശരണം. നാഷണലൈസ്ഡ് ബാങ്കും പ്രൈവറ്റ് ബാങ്കുകളും RBlയുമായി ബന്ധിക്കപ്പെട്ടതിനാൽ കൃത്യമായ കണക്ക് ബാങ്കുകൾക്കുണ്ടാകും. ഈ പണം ഒരിക്കലും ഇന്ത്യ വിട്ട് പുറത്ത് പോകുകയുമില്ല. ഇപ്പോൾ അങ്ങനെ നല്ലൊരു നിക്ഷേപം ബാങ്കുകളിൽ ഉണ്ടായിട്ടുണ്ടാകും. അതു കൊണ്ട് തന്നെയാണ് ബാങ്കുകളിൽ നിന്നും ലോൺ ഇപ്പോൾ ധാരാളമായി നൽകുന്നത്. കേരളത്തിലേക്ക് നോക്കുകയാണെങ്കിൽ RBlയ്ക്ക് സമാന്തരമായി RBlയ്ക്കോ മറ്റാർക്കും കണക്ക് കാണിക്കേണ്ടതില്ലാത്ത സഹകരണ ബാങ്കുകൾ അനവധി ഉണ്ട്. ഇപ്പോൾ അതിൽ അനവധി നിക്ഷേപങ്ങളുമുണ്ടാകും. പണം കൂടുതൽ സമ്പാദിക്കുന്ന സമ്പന്നനിൽ നിന്നും ഈ സഹകരണ ബാങ്കുകളിൽ നിന്നും കൂടുതൽ പ്രയോജനവും ആസ്ഥിയും സ്ഥിരപ്പെടുത്തുന്നത് രാഷ്ട്രീയപ്പാർട്ടികളെ മാത്രമാണ്.
ഇതൊക്കെ ഇവിടെ പറയാനുള്ള കാരണം?
മുൻപ് സൂചിപ്പിച്ച തൊഴിൽ നഷ്ടപ്പെട്ട അനേകരും പുതിയ തൊഴിൽ മേഖല തുടങ്ങിക്കഴിഞ്ഞു. കൂടുതൽ പേരും സ്വയം തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞു. നേരത്തെ പറഞ്ഞതുപോലെ ബാങ്കുകാർ ലോൺ നൽകാൻ തയ്യാറാണ്. കാരണം കറങ്ങി ചുറ്റി വരുന്ന പണം അവരുടെ കയിൽ തന്നെ ഉണ്ടല്ലോ. പക്ഷെ ലോൺ വേണമെങ്കിൽ ഈട് നൽകണം. പിന്നോക്ക വിഭാഗക്കാർ എന്ന് സർക്കാർ വിഭാഗിച്ചിരിക്കുന്നവരിൽ 70% പേരും ഈട് വയ്ക്കാൻ തക്ക വിധത്തിൽ അത്യാവശ്യ സമ്പത്തുള്ളവരാണ്. മൂന്നും നാലും അഞ്ചും സെൻ്റും വീടും മാത്രമുള്ളവൻ എന്ത് ചെയ്യും? സ്വയം തൊഴിൽ ചെയ്യാനും അവൻ്റെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്യുമോ? ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന പട്ടികജാതിക്കാരും അതേ അളവിൽ അവശത അനുഭവിക്കുന്ന പരിവർത്തിത ക്രിസ്ത്യാനികളും എന്ത് ചെയ്യും??
അതിനെന്താ? അവർക്ക് പട്ടികജാതി വകുപ്പുണ്ടല്ലോ?
ഇവിടെയാണ് പട്ടികജാതി വകുപ്പിൻ്റെ പ്രവർത്തനം വിലയിരുത്തപ്പെടേണ്ടത്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തിൽ കേരളത്തിലെ പട്ടികജാതി വകുപ്പ് അറിഞ്ഞ് ചെലവാക്കപ്പെടേണ്ട തുകയുടെ അൻപത് ശതമാനത്തോളം വകുപ്പ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ വർഷവും ഏതാണ്ട് നാല്പത് ശതമാനത്തോളം മാത്രമേ ഫണ്ട് ചെലവാക്കിയുള്ളൂ, ബാക്കി വന്ന തുക പതിവ് പോലെ വക മാറ്റി ചെലവാക്കുകയും ചെയ്തു. ഈ വർഷം പദ്ധതി കാലയളവ് തുടങ്ങിയപ്പോൾ തന്നെ കോവിഡിന് വേണ്ടി മാറ്റി വയ്ക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. ഇതിനെ സൂചിപ്പിച്ച് സോഷ്യൽ മീഡിയകളിൽ വന്ന ചർച്ചകളിൽ പട്ടികജാതിക്കാരുടെ ഫണ്ട് അങ്ങനെ മാറ്റി ചെലവാക്കിയതിൽ കേരളത്തിൽ പട്ടികജാതിക്കാർ പരിഭവപ്പെടേണ്ട കാര്യമില്ലെന്ന് പട്ടികജാതിയിലെ തന്നെ ന്യായീകരണത്തൊഴിലാളികൾ അഭിപ്രായമറിയിച്ചു. പട്ടികജാതിക്കാർ കഴിഞ്ഞ കാലയളവിൽ നേരിട്ട മിക്ക പ്രശ്നങ്ങൾക്ക് നേരെയും എന്തിന് വാളയാറിൽ കൊച്ചുകുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂരതയിൽ പോലും അപ്പോഴത്തെ ഡിവൈഎസ്പി തയ്യാറാക്കിയ അസംബന്ധമായ കുറ്റപത്രത്തിനെതിരെ ഭയപ്പെടുത്തുന്ന മൗനം പാലിച്ചവരാണ് ഇവരും പ്രത്യേകിച്ച് വകുപ്പ് മന്ത്രിയും. ഈ സാഹചര്യത്തിൽ കേരളത്തിലെ പട്ടികജാതിക്കാരുടെ ദുരവസ്ഥ മനസിലാക്കി പത്തോ ഇരുപതോ വർഷം പിന്നോക്കമടിക്കാവുന്ന ഈ അവസ്ഥയിൽ നിന്നും പട്ടികജാതിക്കാർക്ക് വേണ്ട സഹായങ്ങൾ യഥാസമയം ചെയ്ത് കൈപിടിച്ച് നിർത്തേണ്ടതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും പട്ടികജാതി വകുപ്പിനാണുള്ളത്.
വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്ക് യഥാവിധി നിർദ്ദേശങ്ങൾ കൊടുത്ത് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ഈ കോവിഡ് കാലത്ത് മറ്റ് വകുപ്പ് മന്ത്രിമാർ അവരുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി സമയബന്ധിതമായി ചെയ്യുമ്പോൾ പട്ടികജാതി വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലനും സ്വന്തം ഉത്തരവാദിത്തങ്ങൾ മറന്ന് പാർട്ടിപ്രതിനിധി എന്ന കൂട്ടിൽ റിമോട്ട് മന്ത്രിയായി ഒതുങ്ങാതെ താൻ കേരളത്തിലെ പട്ടികജാതിക്കാരുടെ പ്രതിനിധിയാണ് എന്ന ബോധം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
എന്താണ് പട്ടികജാതി വകുപ്പ് ചെയ്യേണ്ടത്??
- കേരളത്തിലെ പട്ടികജാതിക്കാർക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കണം
- ആവശ്യമായ ധനസഹായങ്ങൾ ഉപാധികളില്ലാതെ അടിയന്തിരമായി ചെയ്യണം.
- അത് അർഹരായവരുടെ കൈകളിലാണ് എത്തുന്നതെന്ന് ഉറപ്പ് വരുത്തണം
- അതിന് വേണ്ടി നിരവധി ദളിത് സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേകം മോണിറ്ററിംഗ് കമ്മിറ്റികൾ രൂപപ്പെടുത്തണം.
- പദ്ധതികൾ കൃത്യമായി നടക്കുമ്പോൾ അവർക്കാവശ്യമായ തൊഴിൽ പരമായ അറിവുകളും വിദഗ്ദ്ധർ മുഖാന്തരം മോണിറ്ററിംഗ് കമ്മിറ്റി വഴി നൽകണം.
- ഉൽപ്പാദകർക്ക് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കണം
- കൃത്യമായതും സുതാര്യമായതുമായ ആഡിറ്റിംഗ് നടത്തി പദ്ധതികൾ വ്യാപിപ്പിക്കണം
- ഇതിന് വേണ്ടി പട്ടികജാതിക്കാരായ റിട്ടയേർഡ് പ്രഗൽഭരെ നിയോഗിക്കണം.
- മുഖ്യമന്ത്രിയും ഈ കാര്യങ്ങളിലിൽ മേൽനോട്ടം വഹിക്കണം
അങ്ങനെ നിരവധി കാര്യങ്ങൾ പട്ടികജാതിക്കാരുടെയും തുല്യഅവശത അനുഭവിക്കുന്ന പരിവർത്തിത ക്രിസ്ത്യാനികളുടെയും ക്ഷേമം മാത്രം ലക്ഷ്യം വച്ചു കൊണ്ട് വരുന്ന അഞ്ച് വർഷത്തേയ്ക്ക് കണക്കാക്കി ഉണർന്ന് പ്രവർത്തിച്ചാൽ പട്ടികജാതി വകുപ്പ് ആ പേർ കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് ആ തലത്തിലേക്ക് എത്തപ്പെടും. അല്ലെങ്കിൽ കേരളത്തിലെ ഏറ്റവും കഴിവ് കെട്ട പട്ടികജാതി മന്ത്രി എന്ന ലേബലിൽ ജനങ്ങൾ ഇപ്പോഴത്തെ മന്ത്രി ശ്രീ. എ.കെ.ബാലനെ കാണേണ്ടി വരും.