Friday, April 17, 2020

ലോക്ക് ഡൗണിനിടയിൽ സംസ്ഥാനത്ത് ഹൃദയം മാറ്റിവയ്ക്കൽ

ലോക്ക് ഡൗണിനിടയിലും കേരളത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. മെഡിക്കൽ കോളജിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവിയായ ഡോ. ടി കെ ജയകുമാറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്.
തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയം ഇനി മുതൽ അതിരമ്പുഴ തെള്ളകം കൊറ്റിയാത്ത് കെ സി ജോസിന്റെ ശരീരത്തിൽ പ്രവർത്തിക്കും. ബൈക്കപടത്തിൽ പരുക്കേറ്റ ശ്രീകുമാർ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്‌ക മരണത്തെ തുടർന്നാണ് ഹൃദയം മറ്റൊരാൾക്ക് നൽകാൻ കുടുംബം തീരുമാനിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് ഹൃദയം ലഭിക്കാൻ സാധ്യതയുണ്ടെന്ന സന്ദേശം ലഭിച്ചത്. പിന്നീട് പരിശോധനയ്ക്ക് ശേഷം ഡോ ജയകുമാറിന്റെ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. പിന്നീട് ഇന്ന് പുലർച്ചെയോടെയാണ് ഹൃദയം എടുത്ത സംഘം കോട്ടയത്തേക്ക് യാത്ര തുടങ്ങിയത്. പുലർച്ചെ തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മസ്തിഷ്‌ക മരണം സംഭവിച്ച ആൾക്കും ഹൃദയം സ്വീകരിക്കുന്ന വ്യക്തിക്കും കൊവിഡ് പരിശോധനയും നടത്തിയിരുന്നു.

No comments:

Post a Comment