Friday, April 17, 2020

മെയ് മാസം ആദ്യ ആഴ്ച നിർണായകം; രാജ്യം കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടത്തിലേക്ക്


അടുത്തമാസം ആദ്യ വാരം രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തൽ. അടുത്ത ഒരാഴ്ച വളരെ നിർണായകമാണ്. അതിന് ശേഷം കൊവിഡ് പോസിറ്റീവ് കേസുകൾ കുറയും. ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് എൻഡി ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോക്ക്ഡൗൺ കൊവിഡ് വ്യാപനം തടയാൻ സഹായിച്ചു. വളരെ നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച്, നിയന്ത്രണങ്ങൾ കർശനമാക്കിയ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ വൈകിയതാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് ഉദ്യോഗസ്ഥർ.
ഇനിയുള്ള ആഴ്ചകളില്‍ രാജ്യത്തെ കൊവിഡ് പരിശോധന വർധിപ്പിക്കുന്നതിനാൽ രോഗികളുടെ എണ്ണം കൂടും. ശ്വാസകോശ പ്രശ്‌നമുള്ള എല്ലാവരെയും പരിശോധിക്കുമെന്നും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഐസൊലേഷനിലുള്ള ആളുകളുടെ എണ്ണം ദിനംപ്രതി കൂടുന്നുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തെ കേസുകളിൽ വലിയ വർധനവ് സർക്കാർ പ്രതീക്ഷിക്കുന്നു. കാര്യങ്ങൾ കൂടുതൽ ഗുരുതരമായ സംസ്ഥാനങ്ങൾ മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് എന്നിവയാണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3200ൽ അധികമായി. ഡൽഹിയിൽ 1640 പേർക്കും തമിഴ്‌നാട്ടിൽ 1267 പേർക്കും ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു.

No comments:

Post a Comment